Asianet News MalayalamAsianet News Malayalam

അനിൽ നമ്പ്യാർക്കെതിരായ സ്വപ്‌നയുടെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി

മൊഴിയിലെ ചില ഭാഗങ്ങൾ ബി ജെ പി കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാരും നൽകിയിരിക്കുന്ന നിർദേശം

Inquiry on Swapna suresh statement against Anil Nambiar leak
Author
Thiruvananthapuram, First Published Aug 30, 2020, 6:35 AM IST

കൊച്ചി: വൻ വിവാദമായ സ്വർണ്ണക്കടത്തു കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി ചോർന്നതു സംബന്ധിച്ച് കസ്റ്റംസ് ഉന്നത കേന്ദ്രങ്ങൾ അന്വേഷണം തുടങ്ങി. സ്വപ്നയുടെ നിരവധി പേജുകളുള്ള മൊഴിയിൽ നിന്ന് മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നതിനു പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

മൊഴിയിലെ ചില ഭാഗങ്ങൾ ബി ജെ പി കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാരും നൽകിയിരിക്കുന്ന നിർദേശം. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോർന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളിൽ പ്രതിരോധത്തിലായിരുന്ന സിപിഎം അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ ഉപയോഗിച്ച ബിജെപിയുടെ കടന്നാക്രമിക്കുകയാണ്. ജനം ടിവിയെ തന്നെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിനെ അടക്കം പരിഹസിച്ചാണ് വിമർശനം. എൽഡിഎഫ് കൺവീനർ ആരോപണമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് നീട്ടുന്നു.  സ്വര്‍ണക്കടത്തിനെ കുറിച്ച് ബിജെപിയുടെ പല ഉന്നത നേതാക്കള്‍ക്കും അറിയാമായിരുന്നെന്നാണ് നമ്പ്യാരുടെയും സ്വപ്നയുടെയും മൊഴികളിലൂടെ വ്യക്തമാകുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ ആരോപിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്നമാകും എന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുല‍ർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാ‍ർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്. 

ജൂലൈ അഞ്ചിനാണ് അനിൽ നമ്പ്യാ‍ർ സ്വപ്നയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാ‍ർ സ്വപ്നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിൻ്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു. 

ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. സ്വ‍ർണക്കടത്ത് കേസിനും വളരെക്കാലം മുൻപേ തന്നെ അനിൽ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios