ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. സ്വർണം പതിച്ച മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമെ ചോർച്ചയുടെ തീവ്രത മനസിലാകു എന്നാണ് സൂചന

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് ചോർച്ച കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധന ഇന്ന് നടക്കും. രാവിലെ 8.30-നാണ് പരിശോധന. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടക്കുന്നത്. ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. സ്വർണം പതിച്ച മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമെ ചോർച്ചയുടെ തീവ്രത മനസിലാകു എന്നാണ് വിവരം. 

വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ തന്നെയാണ് രണ്ടാഴ്ച മുൻപ് പറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തത്. 

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ബോർഡിനെ സമീപിച്ചത്. സ്വർണം പാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുൻപ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത് എന്നാൽ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാന്പത്തിക പ്രതിസന്ധിയില്ലെന്നും വ്യക്തം. സമയബന്ധിതമായി നിർമ്മാണം നടത്താത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 

പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ, മൂന്ന് പേ‍ര്‍ ഒളിവിൽ

കൊല്ലം: പൊട്ടറ്റോ ചിപ്സ് നൽകാത്തതിന് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ക്രൂരമായി മ‍ര്‍ദ്ദിച്ചവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ മൂന്ന് പേ‍ര്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മ‍ര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് ആക്രമണത്തിന് ഇരയായ നീലകണ്ഠൻ പറയുന്നത്. 

കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠൻ്റെ പരാതി. തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മ‍ര്‍ദ്ദിച്ചെന്ന് നീലകണ്ഠൻ പറയുന്നു. അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമത്തിൽ സാരമായി പരിക്കേറ്റ നീലകണ്ഠനെ കണ്ണൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.