കേരളകോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി: ജോസഫ് വിളിച്ച യോഗം ബഹിഷ്കരിച്ച് റോഷിയും ജയരാജും
ഇന്നു വൈകുന്നേരം ആറ് മണിക്ക് കോട്ടയത്താണ് പിജെ ജോസഫ് കേരള കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്
കോട്ടയം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി ആരംഭിച്ചു. ഇന്നു നടക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനുള്ള പിജെ ജോസഫിന്‍റെ നിര്‍ദേശം ജോസ് പക്ഷത്തെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും തള്ളി.
ഇന്നു വൈകുന്നേരം ആറ് മണിക്ക് കോട്ടയത്താണ് പിജെ ജോസഫ് കേരള കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കണമെന്നും നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് യോഗമെന്നും കാണിച്ച് പിജെ ജോസഫ് റോഷി അഗസ്റ്റിനും എന്‍.ജയരാജിനും കത്തും നല്‍കി.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇരുവരും ജോസഫിന് മറുപടി നല്‍കി. പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം വിളിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് മാത്രമേയുള്ളൂവെന്ന് ജോസഫിന് നല്‍കിയ കത്തില്‍ ജയരാജും റോഷിയും ചൂണ്ടിക്കാട്ടി. നിയമസഭയിലെ തൽസ്ഥിതി തുടരാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും ജോസഫിനോട് ഇവര്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.