'അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു'എസ് രാമചന്ദ്രൻ പിള്ള
ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരണം പറയണമെന്ന് പറഞ്ഞ രാമചന്ദ്രൻ പിള്ള കുറ്റം ചെയ്ത ആളെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ സംരക്ഷിക്കില്ലെന്ന് പറഞ്ഞ എസ്ആർപി സംസ്ഥാന സെക്രട്ടറിക്ക് എതിരെ ഒരാക്ഷേപവും ഇല്ലെന്നും നിലപാടെടുത്തു.
തിരുവനന്തപുരം: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. തീരുമാനം എടുക്കുന്നത് ബിജെപി നേതാക്കളാണെന്ന് മുതിർന്ന സിപിഎം നേതാവ് ആരോപിച്ചു. അന്വേഷണ വിവരം അപ്പപ്പോൾ ചോർത്തുന്നുണ്ടെന്നും എസ്ആർപി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ അപകടത്തിലാക്കുന്ന സമീപനമാണ് ഉണ്ടാകുന്നത് ഇതിനെ പറ്റി പൊതു ജനത്തെ ബോധവത്കരിക്കും.
ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരണം പറയണമെന്ന് പറഞ്ഞ രാമചന്ദ്രൻ പിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റം ചെയ്ത ആളെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ സംരക്ഷിക്കില്ലെന്ന് എസ്ആർപി ആവർത്തിച്ചു. സംസ്ഥാന സെക്രട്ടറിക്ക് എതിരെ ഒരാക്ഷേപവും ഇല്ലെന്നും പിബി അംഗം നിലപാടെടുത്തു.
എം ശിവശങ്കറിൻ്റെ കാര്യത്തിൽ അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആളുകളെ ചുഴിഞ്ഞു നോക്കാനൊന്നും പറ്റില്ല. തെറ്റ് കണ്ടെത്തിയപ്പോൾ തന്നെ നടപടി എടുത്തു ഒഴിവാക്കി. മുഖ്യമന്ത്രിക്ക് ഉള്ളത് പോലുള്ള ഉത്തരവാദിത്തം ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കുണ്ടെന്ന സിപിഎം വാദവും എസ് രാമചന്ദ്രൻ പിള്ള ആവര്‍ത്തിച്ചു.