ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് നിർമ്മാണത്തില്‍ അന്വേഷണം; ശക്തമായ നടപടി എടുക്കുമെന്ന് കളക്ടര്‍
എറണാകുളം ഭൂതത്താൻ കെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ടൂറിസം ലോബി നീക്കം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
കൊച്ചി: ഭൂതത്താന്‍കെട്ടിലെ അനധികൃത നിര്‍മ്മാണത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളം ഭൂതത്താൻ കെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ടൂറിസം ലോബി നീക്കം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
പെരിയാർവാലി കനാലിന് കുറുകെ വനഭൂമിയെ ബന്ധിപ്പിച്ചാണ് ബണ്ട് നിർമിച്ചത്. രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് അനധികൃതമായ നിര്‍മ്മാണം. വനഭൂമി കയ്യേറാൻ സ്വകാര്യ വ്യക്തികളും ടൂറിസം ലോബിയും നടത്തുന്ന ചെപ്പടി വിദ്യകൾ കേരളം മുമ്പും കണ്ടിട്ടുണ്ട്. വനത്തിനുളളിലെ റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി കനാലിന് കുറുകേ തടയണയ്ക്ക് സമാനമായ ബണ്ട് അനധികൃതമായി നിർമ്മിച്ചാണ് തുടക്കം.
ദിവസങ്ങൾക്കുമുമ്പാണ് വനഭൂമിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്വകാര്യ ലോബി ബണ്ടിന്‍റെ നിർമാണം തുടങ്ങിയത്. നേരത്തെ ഒരാൾക്കി നടക്കാവുന്ന വീതിയിൽ വരമ്പിന് സമാനമായ ബണ്ടുണ്ടായിരുന്നു. വനഭൂമിക്കുളളിലെ പട്ടയഭൂമിയിലേക്ക് പോകാൻ സ്വകാര്യവ്യക്തികൾ ആശ്രയിച്ചിരുന്നത് ഈ വരമ്പിനെയാണ്. ഇതിന് ബദലായിട്ടാണ് ഒരു ലോറി പോകാൻ പാകത്തിൽ പെരിയാർ വാലി കനാലിനു കുറുകെ ബണ്ട് പണിതത്.