ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ കേരളീയർക്ക് പിന്തുണ നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭ പ്രതിനിധികളുമായി ഓൺലൈൻ യോഗം ചേരും.
തിരുവനന്തപുരം : ഇറാൻ ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ഇന്ന് വൈകിട്ട് ആറിന് ചേരും. ഗൾഫ് രാജ്യങ്ങളിലെ കേരളീയരുടെ നിലവിലെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം. നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
നോർക്ക അവലോകനയോഗം ചേർന്നു
ഹെൽപ് ഡെസ്‌ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോർക്ക റീജിയണൽ വിജിലൻസ് കോ-ഓഡിനേഷൻ ടീമും, ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആറ് നോർക്ക കൂട്ടായ്മകളുടെ പ്രവർത്തനങ്ങളും വിലയിരുത്തി. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്നതാണ് കൂട്ടായ്മകൾ (1. ഇസ്രായേൽ-ജോർദ്ദാൻ-ഈജിപ്ത്-സൗദി അറേബ്യ, 2. യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, 3. ഖത്തർ, 4. ബഹ്‌റൈൻ, 5. കുവൈത്ത്, 6. ഒമാൻ).
നോർക്ക ഹെൽപ്പ് ഡെസ്‌ക് അപ്‌ഡേറ്റ്
വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും അടിയന്തരമായി നാട്ടിലേയ്ക്കും തിരിച്ചു വരേണ്ട പ്രവാസികൾ, വിദേശരാജ്യങ്ങളിലേയ്ക്കും അവിടെനിന്നും നാട്ടിലേയ്ക്കും യാത്രചെയ്യവേ ഗൾഫ് മേഖലകളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കേരളീയരുമാണ് പ്രധാനമായും ബന്ധപ്പെട്ടത്. വിവിധ പരീക്ഷകൾക്കായി നാട്ടിലെത്തേണ്ട വിദ്യാർത്ഥികളുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും, ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്‌ട്രേഷൻ അവസാനിച്ചവർ, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവർ, ട്രാൻസിറ്റ് വീസയിലെത്തി കുടുങ്ങിയവർ, മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ എന്നിവരുൾപ്പെടെ 666 പേരാണ് നോർക്ക ഹെൽപ്പ് ഡെസ്‌കിൽ (മാർച്ച് 03 ന് രാവിലെ 11 മണിവരെ) ബന്ധപ്പെട്ടത്. ഹോർമൂസ് കടലിടുക്കിലും സംഘർഷം നിലനിൽക്കുന്നതിനാൽ കപ്പലിൽ ജോലി ചെയ്യുന്നവരും കുടുംബങ്ങളും ആശങ്കയിലാണ്.
വിമാനസർവ്വീസുകൾ
മേഖലയിലെ രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്കും തിരിച്ചും വിമാനകമ്പനികൾ സുരക്ഷാ പ്രോട്ടേക്കോൾ നിലനിൽക്കുന്നതിനാൽ റെഗുലർ സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ചുരുക്കം ചില ആളുകൾ സൗദി എത്തിചേർന്ന് അവിടെ നിന്നും കുവൈറ്റ് വഴി കേരളത്തിലേക്ക് യാത്ര തിരിക്കുന്നുണ്ട്. അതുപോലെ ഒമാൻ വഴി റോഡ് മാർഗ്ഗം യാത്ര ചെയ്ത് അവിടെനിന്ന് വിമാനർഗ്ഗം കേരളത്തിലേക്ക് വരുന്നവരുമുണ്ട്. പരാതികൾ ലഭിക്കുന്നവരിൽ നിന്നും അടിയന്തര സാഹചര്യം ആവശ്യമുള്ളവർക്ക് നോർക്ക കൂട്ടായ്മകൾ വഴി സഹായങ്ങൾ ലഭ്യമാക്കിവരുന്നു.
കൗൺസിലിംങിന് ടെലി മനസ്സ് സേവനം
നോർക്ക ഹെൽപ് ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരിൽ ആവശ്യമായുളളവർക്ക് കൗൺസിലിംങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗൺസിലർമാരെ ചുമതലപ്പെടുത്തി. സേവനങ്ങൾക്കായി പ്രവാസികേരളീയർക്കും കുടുംബാംഗങ്ങൾക്കും +91-4712430001 നമ്പറിലോ ഇന്ത്യയിൽ നിന്നുളളവർക്ക് 14416 എന്ന ടോൾ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോർക്കയുടെ അഭ്യർത്ഥന മാനിച്ചാണ് കൗൺസിലിങ്ങ് സേവനം ഏർപ്പെടുത്തിയത്.
നോർക്ക സെന്ററിൽ കൺട്രോൾ റൂം
24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് ഹെൽപ് ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (01123747079, 01123742320, +919310443880) എന്നിവയ്ക്കു പുറമേ നോർക്ക സെന്ററിൽ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവരുമായുളള ഏകോപനത്തിനാണ് കൺട്രോൾ റൂം.


