ഇറാൻ നടത്തിയ ആക്രമണത്തിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞതായി കുവൈറ്റ്. ഈ സൈനിക നടപടിക്കിടെ 27 സൈനികർക്ക് പരിക്കേൽക്കുകയും രണ്ട് നാവിക സൈനികർക്ക് വീരമൃത്യു സംഭവിക്കുകയും ചെയ്തു. 

കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന ആക്രമണം ആരംഭിച്ചതു മുതൽ ആകെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു പ്രകാരം, പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം കുവൈത്ത് സൈന്യത്തിലെ 27 അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്നും, രണ്ടുപേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് നേവൽ സേനയിലെ രണ്ട് സൈനികർക്ക് വീരമൃത്യുവും സംഭവിച്ചു.

കുവൈത്ത് ആയുധസേന പൂർണ ജാഗ്രതാ നിലയിൽ 24 മണിക്കൂറും ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ സംഭവവികാസങ്ങളും നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണെന്നും വക്താവ് പറഞ്ഞു.

ഇക്കാലയളവിൽ പൗരന്മാരും പ്രവാസികളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വീഡിയോകളും പങ്കുവെക്കാതിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ദേശീയ ഉത്തരവാദിത്തം പാലിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.