നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്

കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചപ്പോൾ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂർ - പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയ്യാറാക്കിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇയാളെ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.

കേരളത്തിലും IS ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം