കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ് , യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു
തിരുവനന്തപുരം : കെ എസ് ആർ ടി സി (ksrtc)വിഭജിച്ച് കെ സ്വിഫ്റ്റ് (k swift)രൂപീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു(antony raju). കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു
കിഫ്ബി , പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് എന്ന താൽകാലിക കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ലെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ് , യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. സ്വഫ്റ്റിന് വേണ്ടി സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനം എടുത്തെങ്കിലും പരിശോധനകൾക്ക് ശേഷമെ നടപ്പാക്കു. ആറ് മാസം കൊണ്ട് സിഎൻജിക്ക് 30 രൂപ കൂടിയെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: 65 കോടി രൂപ നൽകണമെന്ന് സർക്കാരിനോട് മാനേജ്മെന്റ്
തിരുവനന്തപുരം കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.
മെക്കാനിക്ക് വിഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തുന്നുണ്ട്.
