വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. പ്രതിഷേധങ്ങളെ തുടർന്ന് പി കെ ബഷീറിനെ ഉൾപ്പെടുത്തിയപ്പോൾ, പാറക്കൽ അബ്ദുള്ള രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭയിലെത്തും

മലപ്പുറം: വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ആ സമയത്ത് നിലവിലുള്ള മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതൽ വകുപ്പുകൾ ഉണ്ടാകുമെന്നും നേതാക്കൾ വിവരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രതിഷേധം പുകഞ്ഞതോടെ ബഷീർ

പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ, പാറക്കൽ അബ്ദുള്ള എന്നിവരെയാണ് മന്ത്രിമാരായി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാല്‍ പി കെ ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒരു പുനരാലോചന ലീഗില്‍ ഉണ്ടായത്. ബഷിറിനെ ഒഴിവാക്കുന്നുവെന്ന സൂചനകൾ വന്നതോടെ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നതിന് പിന്നാലെയാണ് ആദ്യ തീരുമാനം മാറിയത്. ഇതോടെയാണ് പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീർ മന്ത്രിയാകുന്നതെന്നാണ് വ്യക്തമാകുന്നത്. വി അബ്ദുൽ ഗഫൂറിനെ മന്ത്രി ആക്കരുത് എന്ന് ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാല്‍, പാണക്കാട് കുടുംബത്തിന്റെ സമ്മർദ്ദം വി അബ്ദുൽ ഗഫൂറിന് തുണയായി. 2011 ലെ വകുപ്പുകൾ തന്നെ ലീഗിന് കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും എന്നാണ് വിവരം.