'പ്രതിപക്ഷനേതാവിന് ഉളുപ്പില്ലായ്മ'; താൻ മാപ്പ് പറയില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
ആരെങ്കിലും വന്ന് കണ്ടാൽ അത് പദ്ധതിയാണോ. കേരളത്തിൽ പലരും തന്നെ കാണും. യുഎൻ പരിപാടിക്കായാണ് അമേരിക്കയിൽ പോയത്. പല മലയാളികളും തന്നെ കണ്ടു. പക്ഷേ ഈ പ്രോജക്ടിനെ പറ്റി സംസാരിച്ചിട്ടില്ല.
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണ് പ്രതിപക്ഷ നേതാവിനെന്ന് മന്ത്രി വിമർശിച്ചു. അദ്ദേഹത്തിന്റേത് ഉണ്ടയില്ലാ വെടിയാണ്. രമേശ് ചെന്നിത്തലയ്ക്ക് പ്രസ്താവന തിരുത്തി മാപ്പ് പറയേണ്ടി വരുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പ്രതിപക്ഷനേതാവ് ഇന്നലെ പറഞ്ഞത് ഇഎംസിസി പ്രതിനിധികൾ അമേരിക്കയിൽ വന്ന് തന്നെ കണ്ടെന്നാണ്. ഇന്ന് പറയുന്നത് കേരളത്തിൽ വന്ന് കണ്ടെന്നാണ്. ആരെങ്കിലും വന്ന് കണ്ടാൽ അത് പദ്ധതിയാണോ. കേരളത്തിൽ പലരും തന്നെ കാണും. യുഎൻ പരിപാടിക്കായാണ് അമേരിക്കയിൽ പോയത്. പല മലയാളികളും തന്നെ കണ്ടു. പക്ഷേ ഈ പ്രോജക്ടിനെ പറ്റി സംസാരിച്ചിട്ടില്ല.
എല്ലാ ട്രേഡ് യൂണിയനുകളുമായും ചർച്ച നടത്തിയാണ് മൽസ്യ നയം രൂപപ്പെടുത്തിയത്. രമേശിന് തിരുത്തേണ്ടി വരും, മാപ്പു പറയേണ്ടി വരും. താൻ തിരുത്തില്ല. മാപ്പ് പറയില്ല. ഒരു നയത്തിലും മാറ്റം വരുത്തില്ല. മൽസ്യ തൊഴിലാളികൾക്ക് ആശങ്ക വേണ്ട. മത്സ്യനയത്തിൽ മാറ്റം വരുത്തിയത് തൊഴിലാളികളുടെ നന്മയെ കരുതിയാണ്. രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനത്തിന് ഹൈപ്പുണ്ടാക്കാനുള്ള റിഹേഴ്സലാണ് രമേശ് ചെന്നിത്തലയുടേതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.