'ഓര്‍ത്തഡോക്സിന് കൈമാറിയ 52 പള്ളികളിലും തിരികെ പ്രവേശിക്കും'; പ്രഖ്യാപനവുമായി യാക്കോബായ സഭ
ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതി വിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭ നേതൃത്വം ചൂണ്ടികാട്ടുന്നു.
കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. ഡിസംബര്‍ 13 ന് 52 പള്ളികളിലും യാക്കോബായ സഭ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതി വിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭ നേതൃത്വം ചൂണ്ടികാട്ടുന്നു.
അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായെന്ന് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. സഭാവിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാര്‍ ദിയസ്കോറസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമലയില്‍ വിധി നടപ്പാക്കാൻ കാണിച്ച ആര്‍ജ്ജവം സര്‍ക്കാര്‍ മലങ്കര സഭാ കേസില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല. വിധിന്യായങ്ങള്‍ താമസിപ്പിക്കുന്ന രീതി അരാജകത്വം സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം വന്ന് കൈകൂപ്പി നില്‍ക്കുന്നവര്‍ സഭാവിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. എറണാകുളം ജില്ലയില്‍ മാത്രമുള്ള യാക്കോബായ വിഭാഗത്തെയും അവരുടെ രാഷ്ട്രീയ തന്ത്രങ്ങളേയും ഭരണകൂടം ഭയക്കുന്നെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തുന്നു.