പള്ളികളിലേക്ക് വീണ്ടും യാക്കോബായ വിഭാഗം; പുരോഹിതരെ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം, പൊലീസ് ഇടപെടൽ
52 പളളികളിൽ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിശ്വാസികൾ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിർത്തി. മുളന്തുരുത്തി, കട്ടച്ചിറ, മാന്നമംഗലം പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികൾ പല പള്ളികൾക്ക് മുമ്പിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.
കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിശ്വാസികൾ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിർത്തി. മുളന്തുരുത്തി, കട്ടച്ചിറ, മാന്നമംഗലം പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികൾ പല പള്ളികൾക്ക് മുമ്പിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിപ്രകാരം ജില്ലാ ഭരണകൂടങ്ങൾ 52 പള്ളികളാണ് യാക്കോബായ വിഭാഗത്തിൽ നിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്. എന്നാൽ, ഇന്ന് പള്ളികളിൽ തിരികെയെത്തി അധികാരം സ്ഥാപിക്കുമെന്നാണ് യാക്കോബായ വിശ്വാസികൾ അറിയിച്ചിരുന്നത്. മുളന്തുരുത്തി പള്ളിയിൽ യാക്കോബായ സഭയുടെ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എത്തിയിരുന്നു. സ൪ക്കാ൪ നിയമനിർമ്മാണ ത്താനുള്ള സാധ്യത തേടണമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്ക് എതിരാകാത്ത രീതിയിൽ നിയമനി൪മ്മാണത്തിന് സാധ്യതകളുണ്ട്. സ൪ക്കാ൪ ഇതിൽ നിയമോപദേശം തേടി പള്ളി വിശ്വാസികൾക്ക് നേടി കൊടുക്കണം. വിശ്വാസികളെ മാത്രം പ്രവേശിപ്പിക്കുമെന്ന നിലപാട് വിശ്വാസികൾ അ൦ഗീകരീക്കുന്നില്ല. ആചാരങ്ങൾ നടത്താൻ പുരോഹിതരെ അനുവദിക്കണ൦. ഇരുവിഭാഗങ്ങൾക്കു൦ സമയക്രമം നൽകി ഇത് നടപ്പിലാക്കാ൦. ഇടവക അ൦ഗമെങ്കിൽ പുരോഹിത൪ക്കു൦ പ്രവേശിക്കാമെന്ന നിലപാട് നടപ്പിലാകുന്നില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.
പള്ളിക്ക് പുറത്ത് ഒരു താത്ക്കാലിക ആരാധനാകേന്ദ്രം വിശ്വാസികൾ ഉണ്ടാക്കിയിരുന്നു. അവിടെ കുർബ്ബാന അർപ്പിച്ചു. തുടർന്നാണ് വിശ്വാസികൾക്കൊപ്പം ജോസഫ് മാർ ഗ്രിഗോറിയോസ് പള്ളിക്കകത്തേക്ക് കയറിയത്. കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. സഭാ ട്രസ്റ്റി തന്നെ കുത്തിയിരുന്ന് സമരം ചെയ്യുന്ന അവസ്ഥയാണ്. പൊലീസെത്തി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകരുത്. വിശ്വാസികൾക്ക് മാത്രമാണ് അകത്തേക്ക് കയറാൻ അനുമതിയുള്ളതെന്നും പൊലീസ് പുരോഹിതരെ ബോധ്യപ്പെടുത്തി.
വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓർത്തഡോക്സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.
മുളന്തുരുത്തി, പിറവം അടക്കമുളള 52 പളളികളിൽ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗം അറിയിച്ചിരിക്കുന്നത്. പളളികൾ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളിൽ വീണ്ടും പ്രവേശിക്കാൻ ശ്രമിക്കുന്നത്.