ന്യൂനപക്ഷ സ്കോളർഷിപ്പ്: 'ഹൈക്കോടതി ഉത്തരവ് നീതിപരം', സ്വാഗതം ചെയ്ത് യാക്കോബായ സഭ
കോടതി ഉത്തരവ് നിതിപരമാണെന്നും കാലങ്ങളായിയുള്ള കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും യാക്കോബായ സഭ പ്രതികരിച്ചു.
കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് യാക്കോബായ സഭ. കോടതി ഉത്തരവ് നിതിപരമാണെന്നും കാലങ്ങളായിയുള്ള കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും യാക്കോബായ സഭ പ്രതികരിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷകളിൽ പരിശീലനം നൽക്കുന്ന കേന്ദ്രങ്ങളിൽ ക്രൈസ്തവ വിദ്യർത്ഥികൾക്ക് മതിയായ പങ്കാളിത്തം നൽകുന്നില്ല.
സര്‍ക്കാർ നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിച്ച സര്‍ക്കാർ നടപടി വലിയ ചുവടുവെപ്പാണെന്നും യാക്കോബായ സഭ മെത്രാൻപ്പോലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
അതേ സമയം ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ച ശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം.അത് കഴിഞ്ഞേ നിലപാട് സ്വീകരിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.