കൊവിഡിനെ പ്രതിരോധിക്കാൻ വീട്ടിൽ അടച്ചിരുന്ന് കേരളം; ജനതാ കര്‍ഫ്യു സമ്പൂര്‍ണ്ണം
കക്ഷി രാഷ്ട്രീയമോ പക്ഷഭേദമോ ഇല്ലാതെ ഒറ്റക്കെട്ടായാണ് കേരളം ജനതാ കര്‍ഫ്യുവിനെ എതിരേറ്റത്. കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി മലയാളികൾ വീട്ടിലേക്ക് ഒതുങ്ങി, ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് മാതൃകയായി മന്ത്രിമാരും
തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ ഒറ്റക്കെട്ടായി നേരിട്ട് കേരളം മാകൃകയായി. കക്ഷി രാഷ്ട്രീയവും പക്ഷ ഭേദങ്ങളും എല്ലാം മാറ്റിവച്ച് മുഴുവൻ സമയവും വീട്ടിലിരിക്കുകയാണ് മലയാളി. ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഒഫീസുകളും കടകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. നഗരങ്ങൾ നിശ്ചലമാണ്. കൊവിഡ് കരുതലിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് മാതൃകയാകാൻ മന്ത്രിമാര്‍ തന്നെ മുന്നിട്ടിറങ്ങി.
ജനം ഒരു മനസോടെ ഒറ്റക്കെട്ടായി നിന്നാൽ മാത്രമെ കൊവിഡ് മാഹാമാരിയെ നേരിടാനാകു എന്ന തിരിച്ചറിവിലാണ് കേരളം ജനതാ കര്‍ഫ്യുവിനോട് ഐക്യപ്പെട്ടത്. ഉച്ചത്തിലുള്ള ആഹ്വാനങ്ങളോ നിര്‍ബന്ധിച്ച് കര്‍ഫ്യു അടിച്ചേൽപ്പിക്കുകയോ കേരളത്തിലെവിടെയും ഉണ്ടായില്ലെന്നും ശ്രദ്ധേയമാണ്.
കൊവിഡിനെ നേരിടാൻ സംസ്ഥാന സര്‍ക്കാര് കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു : വീഡിയോ കാണാം
"
വാഹനങ്ങൾ പോലും അപൂര്‍വ്വമായി മാത്രമെ നിരത്തിലൂണ്ടായിരുന്നുള്ളു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും എല്ലാം വീട്ടിൽ തന്നെ തുടര്‍ന്നു.കൊവിഡിന് നേരിടാനുള്ള അത്ഭുത പരിഹാരങ്ങളൊന്നും നിലവിലില്ലെന്നും വൈറസിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ സൂചിപ്പിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഒപ്പം ജനജീവിതം സ്തംഭിക്കാതിരിക്കാൻ ഇടവിട്ട തൊഴിൽ മണിക്കൂറുകൾ എന്ന ആശയം പ്രതിപക്ഷ നേതാവും മുന്നോട്ടുവച്ചു.
"
ഡിജിപി ലോക്നാഥ് ബെഹ്റ വീട്ടിലിരുന്നാണ് പൊലീസിനെ നിയന്ത്രിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.
തുടര്‍ന്ന് വായിക്കാം: കൊവിഡ് 19 മുൻ കരുതൽ: ജനതാ കര്‍ഫ്യുവിന് വീട്ടിലിരുന്ന് പൊലീസിനെ നിയന്ത്രിച്ച് ഡിജിപി...
സംസ്ഥാന വ്യാപകമായി അഗ്നിശമന സേനാംഗങ്ങൾ പൊതു ഇടങ്ങൾ അണുവിമുക്തമാക്കി.