അപകടസ്ഥലങ്ങളില്‍ നിന്ന് മാറണം; മൈക്കിലൂടെ പറഞ്ഞിട്ടും ആളുകൾ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ജയരാജന്‍
വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍: മഴക്കെടുതിയില്‍ കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതായെന്നും മന്ത്രി ഇ പി ജയരാജന്‍. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. ചില സ്ഥലങ്ങളിൽ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേർന്ന നഗരങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂർണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.