നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ചൊല്ലി ആർ എസ് പിയിൽ തർക്കം രൂക്ഷമായി. എൻ കെ പ്രേമചന്ദ്രൻ്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ അടക്കം അഞ്ച് പേർ പട്ടികയിൽ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിനായി ആർ എസ് പിയിൽ പിടിവലി. എൻ കെ പ്രേമചന്ദ്രൻ്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ അടക്കം അഞ്ച് പേരാണ് പട്ടികയിലുള്ളത്. അതേസമയം മണ്ഡലം സെക്രട്ടറി നൗഷാദിനാണ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടിയത്. എന്നാൽ വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരേക്കാൾ പിന്തുണ കാർത്തിക് പ്രേമചന്ദ്രന് ലഭിച്ചു. പട്ടിക ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ എസ് പി മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. ചവറയും കുന്നത്തൂരുമാണ് കൊല്ലത്തെ മറ്റു മണ്ഡലങ്ങൾ. ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും മത്സരിക്കും എന്നത് ഉറപ്പായി. അതേസമയം ഇരവിപുരം മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിൽ എൻ നൌഷാദിന് എട്ട് പേരുടെ പിന്തുണ ലഭിച്ചു. കാർത്തികിനും എം എസ് ഗോപകുമാറിനും ഏഴ് പേരുടെ പിന്തുണ ലഭിച്ചു. എം എസ് ഗോപകുമാർ നിലവിൽ കൌണ്‍സിലറാണ്.
