സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരിയും കോൺഗ്രസ് വനിതാ നേതാവ് എം എ ഷഹനാസും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. രാഹുൽ തനിക്ക് നിരന്തരം മെസേജുകൾ അയച്ചതിന്‍റെ സ്ക്രീൻഷോട്ടുകൾ ജസ്‍ല പങ്കുവെച്ചു.

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരി. രാഹുൽ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്‍ല പങ്കുവെച്ചിട്ടുണ്ട്. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കുമെന്നും ജസ്‍ല ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീ പീഡന വീരന്മാരാണ് കോൺഗ്രസിന്‍റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറിയാകും സ്ഥാനാർഥിത്വമെന്നും ജസ്‍ല കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാഹുലിനെതിരെ കോൺഗ്രസ് വനിത നേതാവ്

ബലാത്സം​ഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തനിക്കെതിരെ നടത്തിയ പരാമ‍ർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് വനിതാ നേതാവ് എം എ ഷഹനാസും രംഗത്ത് വന്നിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം എ ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ച‍ർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം കള്ളമാണെന്നും അവർ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ഒരു ബുദ്ധിമുട്ടുമില്ല, എനിക്ക് കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുൽ മാങ്കൂട്ടം ഒരു 'കോഴി' ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് എന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്- എം.എ. ഷഹനാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.