ജീപ്പ് 2016 ൽ സൈന്യം ലേലം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ജീപ്പ് പൂര്‍ണമായും രൂപമാറ്റം വരുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ശുപാർശ ചെയ്തു

കല്‍പ്പറ്റ: ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്. വണ്ടി പൂർണമായ് റീ അസംബിൾ ചെയ്തതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് വണ്ടിയുടെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ശുപാർശ ചെയ്തു. ജീപ്പ് 2016 ൽ സൈന്യം ലേലം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ആദ്യ രജിസ്ട്രേഷൻ പഞ്ചാബിലാണെന്നും പിന്നീട് 2017ൽ മലപ്പുറത്ത് റീ റജിസ്റ്റർ ചെയ്തതായുമാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അതേ സമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ടയറുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു.

ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിന്‍റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. രൂപമാറ്റം വരുത്തിയത് നേരെയാക്കി ആയിരുന്നു വാഹനം ഷൈജൽ പനമരം സ്റ്റേഷനിൽ ഹാജരാക്കിയിരുന്നത്. അതേസമയം, ചട്ട വിരുദ്ധമായി വാഹനങ്ങളിൽ രൂപവ്യത്യാസം വരുത്തുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി സ്വമേഥായ എടുത്ത കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വയനാട്ടിൽ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് പൊതു നിരത്തിൽ ഓടിച്ച ക്രിമിനൽ കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സ്വീകരിച്ച നടപടികൾ ചിത്രങ്ങൾ സഹിതം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ എ എസ് , ഐപി എസ് ഉദ്യോഗസ്ഥരടക്കമുളളവർ ചട്ടങ്ങൾ ലംഘിച്ച് ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നതും തടയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ആകാശ് തില്ലങ്കേരിക്കെതിരെ പരാതി; ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് കാവൽ, ഷൈജലിനെ ചോദ്യം ചെയ്ത് പൊലീസ്

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് റീ അസംബിൾ ചെയ്തത്;വാഹനം അടിമുടി വ്യാജനെന്ന് എംവിഡി