എന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി, അതില്‍ നിന്ന് കമന്‍റിട്ട് ചോര കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളുടെ കുശാഗ്ര ബുദ്ധി മനസിലാവുന്നുണ്ടെന്നാണ് ജിജോ തില്ലങ്കേരിയുടെ കുറിപ്പ്.
കണ്ണൂര്‍: ഫേസ്ബുക്കിൽ തന്‍റെ വ്യാജനുണ്ടെന്ന് ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. എന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി, അതില്‍ നിന്ന് കമന്‍റിട്ട് ചോര കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളുടെ കുശാഗ്ര ബുദ്ധി മനസിലാവുന്നുണ്ടെന്നാണ് ജിജോ തില്ലങ്കേരിയുടെ കുറിപ്പ്. രാഷ്ട്രീയ വിമർശനങ്ങളെ വ്യക്തിപരമായി കണ്ട് പ്രതികരിക്കില്ലെന്നും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും ജിജോ പറയുന്നു. തില്ലങ്കേരിയിൽ പി ജയരാജൻ പ്രസംഗിച്ചതിന് പിന്നാലെയാണ് ജിജോയുടെ പേരില്‍ വിമർശന പോസ്റ്റ് വന്നത്.
അതേസമയം, ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കണമെന്ന മട്ടന്നൂർ പൊലീസിന്‍റെ ഹർജിയിൽ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാർച്ച് ഒന്നിന് തലശ്ശേരി സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകാണ് കോടതിയുടെ നിർദ്ദേശം. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഹൈക്കോടതി ഉപാധിയായി വച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നാണ് കോടതിയെ പൊലീസ് അറിയിച്ചത്. ജാമ്യത്തിൽ കഴിയവെ മറ്റ് കേസുകളിൽ പെടരുത് മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയ ഉപാധികൾ ആകാശ് തില്ലങ്കേരി ലംഘിച്ചു എന്ന റിപ്പോർട്ടാണ് മട്ടന്നൂർ പൊലീസ് കോടതിയിൽ നൽകിയത്. ആകാശ് തില്ലങ്കേരിക്കെതിരെ ശക്തമായ നിയമ നടപടിക്ക് സിപിഎം പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

