ഇടുക്കി കാഞ്ചിയാർ ജോൺപോൾ മെമ്മോറിയൽ കോളേജിലെ വൈസ് പ്രിസിൽപ്പലായിരുന്ന ഫാദർ ജിസ് ജോസ് അപ്രതീക്ഷിതമായാണ് സൈന്യത്തിൽ മതപുരോഹിതരെ നിയമിക്കുന്ന പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ഫാദർ അപേക്ഷ നൽകുകയായിരുന്നു. 

കൊച്ചി: ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ ഇനി മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം. പട്ടാളത്തിലാണെങ്കിലും മതാധ്യാപകനായിട്ടാണ് ജിസ് ജോസിന്റെ നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് ജിസ് ജോസ്. സീറോ മലബാർ സഭയിൽ നിന്നും ഈ തസ്തികയിലെത്തുന്ന ആദ്യത്തെ ആളാണ് ജിസ് ജോസഫ്.

വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തിൽ നിയമിക്കാറുണ്ട്. വൈദികർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏക ജോലിയാണിത്. ഇടുക്കി കാഞ്ചിയാർ ജോൺപോൾ മെമ്മോറിയൽ കോളേജിലെ വൈസ് പ്രിസിൽപ്പലായിരുന്ന ഫാദർ ജിസ് ജോസ് അപ്രതീക്ഷിതമായാണ് സൈന്യത്തിൽ മതപുരോഹിതരെ നിയമിക്കുന്ന പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ഫാദർ അപേക്ഷ നൽകുകയായിരുന്നു. കർണാടകയിലെ ബഗാർകോട്ടായിരുന്നു അദ്ദേഹത്തിന്റെ ഫിസിക്കൽ ടെസ്റ്റ്.1600 മീറ്റർ 5.40 മിനിറ്റിൽ ഓടിയെത്തിയ ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ അദ്ദേഹം തുടർന്ന് നടന്ന എൻ​ട്രൻസ് പരീക്ഷയിലും വിജയം കരസ്ഥമാക്കി.

പരീക്ഷയും ജയിച്ചതോടെ കഠിനമായ പരീശീലനവും ഒപ്പം സ്വയരക്ഷയ്ക്കായി തോക്കുപയോ​ഗിക്കാനുള്ള പരിശീലനം വരെയും അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇന്റ​ഗ്രേഷനിൽ പതിനൊന്ന് ആഴ്ച നീണ്ട ആത്മീയ പരിശീലനം. ഇവയെല്ലാം വിജയകരമായി പൂർത്തിയാക്കിയാണ് ഫാദർ ജിസ് ജോസ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായത്.

എല്ലാ മതങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുക, മത​ഗ്രന്ഥങ്ങൾ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങൾ പകർന്നു നൽകുക തുടങ്ങിയവയാണ് മതാധ്യാപകരുടെ പ്രധാന ജോലി. 32 കാരനായ ജിസ് ജോസിന് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. കോതമം​ഗലം രൂപതക്കാരനായ അദ്ദേഹം എംസിഎ ബിരുദധാരിയും സിഎസ്ടി സന്ന്യാസി സഭാം​ഗവുമാണ്.