Asianet News MalayalamAsianet News Malayalam

'അസമിലെ ജയിലിലേക്ക് മാറ്റണം'; ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നും അമീറുൾ ഇസ്ലാം

Jisha murder case accused Ameerul Islam seeks Jail change, approaches Supreme court
Author
First Published Oct 10, 2022, 4:52 PM IST

ദില്ലി: ജയിൽ മാറ്റത്തിനുള്ള അപേക്ഷയുമായി പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. 

വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർ‍ജി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വധശിക്ഷ ശരിവച്ചിട്ടില്ല. അതിനാൽ സാധാരണ ജയിൽപ്പുള്ളികൾക്കുള്ള ജയിൽ മാറ്റം അടക്കമുള്ള അവകാശങ്ങൾ തനിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതി അസം ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവർണർ ഈ ആവശ്യം തള്ളിയിരുന്നു. സുപ്രീം കോടതി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തതിട്ടുള്ളത്.

2016 ഏപ്രില്‍ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ജൂൺ 16ന് പ്രതി, അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  ഇംഗിതത്തിന് വഴങ്ങാത്തതിലുളള വൈരാഗ്യം മൂലം പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. ലൈംഗികാസക്തിയോടെ ജിഷയെ കടന്നു പിടിച്ച പ്രതി, എതിര്‍ത്തപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയെ പലതവണ കുത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലവും കുറ്റപത്രത്തിനൊപ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് ശിക്ഷിച്ചത്.

Follow Us:
Download App:
  • android
  • ios