തുടർച്ചയായ അഞ്ച് വർഷത്തെ അവധിക്ക് ശേഷവും ഹാജരായില്ലെങ്കില്‍ ജോലി നഷ്ടപ്പെടും, എയ്ഡഡ് സ്കൂൾ അധ്യാപകർ സര്‍വീസില് നിന്ന് പുറത്താകുമെന്ന് ഹൈക്കോടതി...
കൊച്ചി: തുടർച്ചയായ അഞ്ച് വർഷത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് (Aided School Teachers) ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി (High Court). അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കെ.ഇ.ആറിലെ റൂൾ 56 ഉദ്ധരിച്ചാണ് വിധി.
മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ് അധ്യാപകനായിരിക്കെ അവധിയെടുത്ത എറണാകുളം സ്വദേശി ഷാജി പി. ജോസഫിന്‍റെ ഹരജിയിലാണ് സുപ്രധാന ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ, സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
2005 സെപ്തംബറിൽ അഞ്ച് വർഷത്തെ അവധിയില്‍ ഇംഗ്ലണ്ടിലേക്ക് പോയ ഷാജി പി. ജോസഫിന് അഞ്ച് വർഷം കൂടി നീട്ടി അനുവദിച്ചു. വീണ്ടും അഞ്ച് വർഷം കൂടി അവധി ആവശ്യപ്പെട്ടെങ്കിലും മാനേജർ അപേക്ഷ തള്ളി. ഇതിനെതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സർക്കാർ അധ്യാപകരുടേതിന് സമാനമായ നിയമങ്ങളാണ് അവധിയുടെ കാര്യത്തിലടക്കം എയ്ഡഡ് അധ്യാപകർക്ക് ബാധകമെന്നായിരുന്നു ഷാജിയുടെ വാദം. അവധി നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് വ്യക്തമാക്കി സർക്കാറിന് കൈമാറണമെന്ന നടപടിക്രമം മാനേജർ പാലിച്ചില്ലെന്നും വാദിച്ചു.
എന്നാൽ, തുടർച്ചയായി അഞ്ച് വർഷത്തെ അവധിക്ക് ശേഷം ജോലിക്ക് കയറിയില്ലെങ്കില്‍ സർവീസിൽ ഇല്ലാതാവുമെന്ന ചട്ടം സ്വകാര്യ എയ്ഡഡ് അധ്യാപകർക്കും ബാധകമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സർക്കാർ മേഖലയിലെ അധ്യാപകർക്ക് ബാധകമല്ല. അവധികഴിഞ്ഞിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാത്ത സാഹചര്യത്തിൽ മാനേജർക്ക് മറ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ട ബാധ്യതയില്ലെന്നും ഉത്തരവില്‍ പറയുന്നു.
