കവി പി എന്‍ ഗോപീകൃഷ്ണനാണ് സ്മാരക പ്രഭാഷണം നടത്തിയത്. 

തിരുവനന്തപുരം: ഇന്ത്യന്‍ മാധ്യമ അപചയത്തിന്‍റെ വേരുകള്‍ ബ്രിട്ടീഷുകാരുടെ കാലത്തെ തീവ്ര വലതുപക്ഷ മാധ്യമ സംസ്കാരത്തിലാണെന്ന് കവി പി എന്‍ ഗോപീകൃഷ്ണന്‍. ഇത് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ മഹാത്മാഗാന്ധി ആയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല ഈ വലതുപക്ഷ സംസ്കാരത്തിനെതിരായി കൂടിയായിരുന്നു ഗാന്ധിയുടെ സ്വാതന്ത്ര്യ പോരാട്ടം. മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ മനുഷ്യപ്പറ്റിന്റെ അധ്യായം എഴുതിച്ചേര്‍ത്ത കെ ജയചന്ദ്രന്‍റെ ഇരുപത്തഞ്ചാമത് അനുസ്മരണ ചടങ്ങില്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഗോപീകൃഷ്ണന്‍. 

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും പ്രഗത്ഭരായ ലേഖകരില്‍ ഒരാളായ കെ. ജയചന്ദ്രന്‍. സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം. കേരളത്തിന്റെ കണ്ണുതുറപ്പിച്ച നിരവധി വാര്‍ത്തകള്‍, ടി എന്‍ ഗോപകുമാര്‍ അവതരിപ്പിച്ച കണ്ണാടിയെന്ന പ്രതിവാര വാര്‍ത്താപരിപാടിയില്‍ വന്ന മനുഷ്യപ്പറ്റുള്ള റിപ്പോര്‍ട്ടുകള്‍- കെ. ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ്. 

മാധ്യമ പ്രവർത്തനത്തിലെ മനുഷ്യപ്പറ്റ്; കെ ജയചന്ദ്രൻ ഓർമയായിട്ട് കാൽ നൂറ്റാണ്ട്

കെ ജയചന്ദ്രന്റെ 25-ാം ഓര്‍മ്മദിനമായ ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ ടി എന്‍ ജി ഹാളില്‍ ജയചന്ദ്രന്‍ സുഹൃദ്സംഘമാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. 'നമ്മുടെ കാലം, മാധ്യമങ്ങള്‍: സത്യം കൊണ്ട് പ്രതിരോധിക്കുമ്പോള്‍' എന്നതായിരുന്നു ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണത്തിന്റെ വിഷയം. 

ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്‍റെ നടപ്പുശീലങ്ങളെയും ആചാരങ്ങളെയും തച്ചുടച്ച വിപ്ലവമായിരുന്നു കെ ജയചന്ദ്രന്‍റേതെന്ന് എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്‍, എസ് ബിജു എന്നിവര്‍ സംസാരിച്ചു. മാങ്ങാട് രത്‌നാകരന്‍ സ്വാഗതവും എസ് ആര്‍ സഞ്ജീവ് നന്ദിയും പറഞ്ഞു.