മാധ്യമങ്ങൾക്ക് സിബിഐ കോടതിയിൽ വിലക്ക് ഇല്ലെന്ന് ജഡ്ജി; 'തുറന്ന കോടതിയാണ്, ആർക്കും വരാം'
പ്രത്യേക ജഡ്ജി ഷിബു തോമസിന്റെതാണ് വിശദീകരണം. രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ സാഹചര്യത്തിൽ ആയിരുന്നു ജഡ്ജിയുടെ വിശദീകരണം.
e

കൊച്ചി: മാധ്യമങ്ങൾക്ക് സിബിഐ കോടതിയിൽ വിലക്ക് ഇല്ലെന്ന് ജഡ്ജി. പ്രത്യേക ജഡ്ജി ഷിബു തോമസിന്റെതാണ് വിശദീകരണം. ഇത് തുറന്ന കോടതിയാണെന്നും ഇവിടെയാർക്കും വരമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ന് രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ സാഹചര്യത്തിൽ ആയിരുന്നു ജഡ്ജിയുടെ വിശദീകരണം. ഇന്ന് രാവിലെ കരിവന്നൂർ കേസ് കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ കോടതി മുറിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഉന്നതരിലേക്കെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. അറസ്റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരുമായും അടുപ്പമുണ്ടെന്നും ഇവരിൽ ആർക്കൊക്കെ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരിശോധിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എസി മൊയ്തീനെയും എംകെ കണ്ണനെയും ലക്ഷ്യം വെച്ചുതന്നെയാണ് കേന്ദ്ര ഏജൻസി നീങ്ങുന്നതെന്നാണ് വിവരം. അറസ്റ്റിലായ അരവിന്ദാക്ഷനേയും ജിൽസിനേയും നാളെ വൈകിട്ട് നാല് മണി വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ 30 ന് പരിഗണിക്കും.
തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെയാണ് ഇഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യം ഉയർന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ഇഡി പറയുന്നു.