അഭയ കേസ് പോലെ നീതി വെച്ച് താമസിപ്പിക്കരുത്, അട്ടിമറിയുണ്ടായാൽ വീണ്ടും കോടതിയിൽ പോകും: വാളയാർ അമ്മ
വാളയാറിലെ സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ സമർപ്പിച്ചത്
പാലക്കാട്: വാളയാർ കേസ് സിബിഐ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. അഭയ കേസ് പോലെ വാളയാർ കേസിൽ നീതി വെച്ച് താമസിപ്പിക്കരുതെന്നും, അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ തന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലെ അമ്മമാർക്കുള്ള സന്ദേശമാണെന്നും തെരഞ്ഞെടുപ്പിൽ തോറ്റാൽ വീണ്ടും സമരരംഗത്തേക്ക് പോകുമെന്നും അവർ വ്യക്തമാക്കി. പറഞ്ഞു പറ്റിച്ച സർക്കാരിനെതിരായാണ് തന്റെ പോരാട്ടമെന്ന് പറഞ്ഞ അവർ നീതി കിട്ടുന്നത് വരെ തന്റെ സമരം തുടരുമെന്നും വ്യക്തമാക്കി.
വാളയാറിലെ സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ സമർപ്പിച്ചത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട വാളായർ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നത് ചോദ്യം ചെയ്ത് അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തത്. സിബിഐ ഡിവൈഎസ്പി അനനന്തകൃഷ്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ.