'ശബരിമലയിൽ മുഖ്യമന്ത്രി മലക്കം മറിയുന്നത് വോട്ട് തട്ടാന്‍, അവസരവാദമല്ലെങ്കിൽ നിയമനിർമ്മാണം നടത്തൂ': വേണുഗോപാൽ
ആത്മാർത്ഥതയുണ്ടെങ്കിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിയമനിർമ്മാണത്തിന് മുഖ്യമന്ത്രി തയ്യാറാവണം. ഇപ്പോൾ മലക്കം മറിയുന്നത് വോട്ട് തട്ടാന്നെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
മലപ്പുറം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അവസരവാദപരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആത്മാർത്ഥതയുണ്ടെങ്കിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിയമനിർമ്മാണത്തിന് മുഖ്യമന്ത്രി തയ്യാറാവണം. ഇപ്പോൾ മലക്കം മറിയുന്നത് വോട്ട് തട്ടാന്നെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. നിയമനിർമ്മാണം കോൺഗ്രസ് ഹൈക്കമാൻ്റ് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ഥിതിയൊക്കെ സാധാരണനിലയിലാണെന്നും സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച ശേഷം അവിടെയൊരു പ്രശ്നവും ഉണ്ടായില്ലെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. കേസ് കോടതിയിൽ വരുമ്പോളാണ് ഇനി സർക്കാറിന് റോൾ ഉള്ളത്. ആ ഘട്ടത്തിൽ മാത്രമേ സർക്കാർ നിലപാട് എടുക്കേണ്ട കാര്യമുള്ളൂ. വിധി വരുമ്പോൾ ഇനി എല്ലാവരുമായി ചർച്ച ചെയ്യാം. സുപ്രീംകോടതിയിൽ നിലപാട് പറയേണ്ടി വരുമ്പോൾ എല്ലാവരുമായും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല എടുത്തിട്ടാൽ നാല് വോട്ട് കിട്ടുമെന്നാണ് ചിലർ കരുതുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.