എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ മരണം; നിർണായക തെളിവുകൾ കൈമാറുമെന്ന് കുടുംബം
മഹേശൻ, ഭാര്യക്ക് കൈമാറിയ കത്തും അന്വേഷണ സംഘത്തിന് കൈമാറും. മാനസിക പീഡനം സംബന്ധിച്ച് കത്തിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് സൂചന.
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് കുടുംബം. മഹേശൻ, ഭാര്യക്ക് കൈമാറിയ കത്തും അന്വേഷണ സംഘത്തിന് കൈമാറും. മാനസിക പീഡനം സംബന്ധിച്ച് നിർണായക വിവരങ്ങൾ കത്തിൽ ഉണ്ടെന്നാണ് സൂചന. തനിക്ക് എന്തെങ്കിലും പറ്റിയാൽ കത്ത് പുറത്ത് വിടണമെന്ന് മഹേശൻ പറഞ്ഞിരുന്നു. ആത്മഹത്യക്ക് കുറച്ച് ദിവസം മുമ്പാണ് കത്ത് നൽകിയത്.
മഹേശന്‍റെ മരണത്തിൽ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. മഹേശന്‍റേതായി പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുണ്ടെന്ന് ബന്ധു അനിൽകുമാർ കഴിഞ്ഞ ദിവസം ന്യൂസ് അവറിൽ പറഞ്ഞിരുന്നു. മഹേശൻ തൂങ്ങി മരിച്ച യൂണിയൻ ഓഫീസിൽ നിന്ന് പൊലീസിന് കിട്ടിയ ആത്മഹത്യാകുറിപ്പിനെ കുറിച്ചാണ് ബന്ധു അനിൽകുമാർ തുറന്നുപറഞ്ഞത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിച്ച്, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തി. മനോനില തെറ്റിയ അവസ്ഥയിലായിരുന്നു മഹേശനെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.
Also Read: കെ കെ മഹേശന്റെ മരണം; ഉത്തരവാദി വെള്ളാപ്പള്ളി നടേശൻ തന്നെ, ആരോപണം ആവർത്തിച്ച് കുടുംബം
എസ്എൻഡിപിയെ തകർക്കാൻ ശ്രമിച്ച എതിർചേരിയുടെ കുപ്രചരണങ്ങളാണ് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടത്. സിബിഐ അന്വേഷണം വേണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപി തച്ചങ്കരിക്ക് നൽകിയ കത്തിലാണ് വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതാമനോഭാവമുണ്ടെന്ന് മഹേശൻ പറയുന്നത്. അതേസമയം, മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നും, സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Also Read: 'മഹേശന്‍ നിരപരാധി, സമനില തെറ്റിയ സ്ഥിതിയായിരുന്നു', സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി