മുരളീധരന് അതൃപ്തി; തിരുവഞ്ചൂരിന് സന്തോഷം; കെപിസിസി പട്ടികയിൽ കരുതലോടെ പ്രതികരിച്ച് നേതാക്കൾ
പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ, മുൻ പ്രസിഡന്റുമാരോട് കൂടുതൽ ചർച്ച ആകാമായിരുന്നുവെന്നും എങ്കിൽ പട്ടിക കൂടുതൽ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു.
തിരുവനന്തപുരം: കെപിസിസി (KPCC) പുനസംഘടനയിൽ കരുതലോടെ പ്രതികരിച്ച് കോൺഗ്രസ് (CONGRESS) നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പുറത്ത് വിട്ട ഭാരവാഹിപ്പട്ടികയിൽ കെ മുരളീധരൻ ( K MURALEEDHANAN) അതൃപ്തി പരസ്യമാക്കിയെങ്കിലും കരുതലോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ, മുൻ പ്രസിഡന്റുമാരോട് കൂടുതൽ ചർച്ച ആകാമായിരുന്നുവെന്നും എങ്കിൽ പട്ടിക കൂടുതൽ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. ഇനി അതിന്മേൽ പൊതുചർച്ചയുടെ ആവശ്യമില്ലെന്നും വിശദീകരിച്ച മുരളീധരൻ, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ കൂടുതൽ പറയാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു.
എന്നാൽ പുതിയ കെപിസിസി ഭാരവാഹിപ്പട്ടികയിൽ എല്ലാവർക്കും സന്തോഷമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പുതിയ പട്ടികയെ എല്ലാവരെയും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നതാണ് സമീപനം. ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. പുതിയ ഗ്രൂപ്പ് ഉണ്ടെന്നത് വ്യാഖ്യാനം മാത്രമാണെന്ന് വിശദീകരിച്ച തിരുവഞ്ചൂർ അതൃപ്തി പരസ്യമാക്കിയ കെ മുരളീധരന്റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു.
കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു;എ വി ഗോപിനാഥിനെ ഒഴിവാക്കി; വൈസ് പ്രസിഡന്റുമാരിൽ സ്ത്രീകളില്ല
അതേ സമയം രാജി വെച്ച താൻ ആ നിലയ്ക്ക് നിലവിൽ കോൺഗ്രസുകാരനല്ലാത്തതിനാൽ കെപിസിസി ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം. കോൺഗ്രസ് പ്രാഥമികാംഗത്വം രാജി വെക്കാനുള്ള തീരുമാനം വളരെ ആലോചിച്ചെടുത്തതായിരുന്നുവെന്ന് വിശദീകരിച്ച അദ്ദേഹം, കോൺഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി ഗൌരവതരമായ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു.കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഏറ്റവും നല്ല അടുപ്പം തന്നെയാണുള്ളതെന്ന് വിശദീകരിച്ച ഗോപിനാഥ്, സുധാകരനായതിനാൽ എന്നെ ബോധപൂർവ്വം ഒഴിവാക്കും എന്നു വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
'പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല, മാനദണ്ഡം കഴിവ്'; 'കെപിസിസി പട്ടിക'യിൽ സുധാകരൻ