വട്ടിയൂർക്കാവിലെ തോൽവി, സംഘടനാപരമായ പാളിച്ചയുണ്ടായെന്ന് മുരളീധരൻ; സോണിയഗാന്ധിയെ സന്ദർശിച്ചു
എൻഎസ്‍സിന്‍റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാൻ ഇടയാക്കിയതായും മുരളി കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചു.
ദില്ലി: വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഷേധിച്ച് കെ മുരളീധരൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. സംഘടനാപരമായ പാളിച്ച വട്ടിയൂർക്കാവിലുണ്ടായതായി സോണിയയെ മുരളീധരൻ അറിയിച്ചു. എൻഎസ്‍സിന്‍റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാൻ ഇടയാക്കിയതായും മുരളി കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചു.
സ്ഥാനാർത്ഥിയായി മുരളീധരൻ നിർദ്ദേശിച്ച പീതാംബരകുറുപ്പിന് പകരം നേതൃത്വം ഇടപെട്ടായിരുന്നു മോഹൻ കുമാറിനെ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. ഒടുവിൽ 14465 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വി കെ പ്രശാന്ത് വിജയിച്ചു. അപ്പോൾ തന്നെ മുരളീധരൻ സംഘടനാ സംവിധാനത്തിൽ പാളിച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കെപിസിസി പുനസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും മുരളീധരൻ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.