മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു 'കിണ്ടി വാസു' ആയതെന്നും അദ്ദേഹം പരിഹസിച്ചു.
കൽപ്പറ്റ: ആറന്മുള ആചാര ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചതെന്ന് കെ മുരളീധരൻ പരിഹസിച്ചു. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു 'കിണ്ടി വാസു' ആയത്. പിണറായി വിജയന് അടുത്ത് കാലത്തായിട്ട് ചിത്തഭ്രമമാണ്. കൂടെയുള്ളവർക്കും ചിത്തഭ്രമമായി. മകനും മകളും കേസുകളിൽ പ്രതിയാണ്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് സംതൃപ്ത കുടുംബമെന്നാണ്. എല്ലാവരും ശരണം വിളിക്കുമ്പോൾ പിണറായി വിജയൻ അയ്യപ്പസംഗമത്തിൽ വിളിച്ചത് സ്വാമിയേ ഭരണം അയ്യപ്പാ എന്നാണ്. പത്ത് വോട്ടിനു വേണ്ടി വിശ്വാസികളുടെ വിശ്വാസത്തെ വരെ കച്ചവടച്ചരക്കാക്കിയെന്നും കെ മുരളീധരൻ പറഞ്ഞു.
ആറന്മുളയിലും ആചാരലംഘനം
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നെന്നും പരിഹാരക്രിയ വേണമെന്നും തന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. പള്ളിയോട സേവാസംഘം പ്രതിനിധികളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരസ്യമായി പരിഹാരക്രിയ ചെയ്യണമെന്നാണ് തന്ത്രിയുടെ നിർദേശം. സെപ്റ്റംബർ 14 ന് നടന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നാണ് ക്ഷേത്രം തന്ത്രി പറയുന്നത്. ക്ഷേത്രത്തിനുള്ളിൽ ദേവന് നേദിച്ച ശേഷം ഉച്ചപൂജ കഴിഞ്ഞാണ് ആനക്കൊട്ടിലിൽ ഉദ്ഘാടന ചടങ്ങ് നടത്തേണ്ടത്. എന്നാൽ അതിനു മുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി. ആചാരലംഘനത്തിന് പരസ്യമായ പരിഹാരക്രിയ വേണമെന്ന് ദേവസ്വം ബോർഡിന് നൽകിയ കത്തിൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർദേശിച്ചു.


