ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനം: കെ മുരളീധരൻ
ഇന്നലെ വരെ സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്ന് കെ മുരളീധരൻ.
മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്ന് കെ മുരളീധരൻ എംപി. ഇന്നലെ വരെ സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരൻ ആരോപിച്ചു. ശ്രീറാമിനെ പോലുള്ളവര്‍ നാടിന് അപമാനമാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാരത്തിൽ അന്വേഷണം നടത്തണമെന്നും കെ മുരളീധരൻ മലപ്പുറത്ത് ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്‍റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരൻ അബ്ദുൾ റഹ്‍മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: 'ശ്രീറാം സ്വാധീനം ചെലുത്താന്‍ സാധ്യത'; പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് ബഷീറിന്‍റെ കുടുംബം
അതിനിടെ എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: കുറ്റം ചെയ്ത ഒരു ഉന്നതനും പ്രത്യേക പരിഗണന ഇല്ല: മുഖ്യമന്ത്രി പിണറായി വിജയൻ