വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിന്റെ ഭാഗം, അന്തർധാരയിൽ അവസാനിക്കും: കെ മുരളീധരൻ
'സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാൽ എല്ലാം അന്തർധാരയിൽ അവസാനിക്കും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്'.
![k muraleedharan on Union ministry enquiry against veena vijayan's company apn k muraleedharan on Union ministry enquiry against veena vijayan's company apn](https://static-ai.asianetnews.com/images/01hadw6eg11k0tg1151smsmq92/k-muraleedharan--1-_363x203xt.jpg)
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിന്റെ ഭാഗമാകാമെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ഞങ്ങൾ ഇപ്പോൾ വലിയ ആവേശം കാണിക്കുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പിന്റെ ഭാഗമാകാം. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാൽ എല്ലാം അന്തർധാരയിൽ അവസാനിക്കും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നുും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ തർക്കം ഉണ്ടാവില്ല. ലീഗിന്റെ അർഹതയെ ഒരിക്കലും ചോദ്യം ചെയ്യില്ല. മൂന്നാം സീറ്റിന്റെ പേരിൽ ഒരിക്കലും ലീഗും കോൺഗ്രസും തമ്മിൽ തർക്കം ഉണ്ടാവില്ല. സിപിഎം ഒരിക്കലും സ്ത്രീകൾക്ക് പ്രതിനിധ്യം നൽകിയിട്ടില്ലെന്നും അതാണ് ബൃന്ദ കാരാട്ട് പറഞ്ഞതെന്നും കെ മുരളീധരൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലമാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.