നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആരു നയിക്കും? പ്രതികരിച്ച് കെ മുരളീധരൻ
'കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഇതു തന്നെയായിരുന്നു രീതി. കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പ് നയിക്കുക'
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആരു നയിക്കുമെന്നതിലും നേതൃത്വ പ്രശ്നങ്ങളിലും പ്രതികരിച്ച് കെ മുരളീധരൻ എംപി. നേതാവിനെ ഉയർത്തിക്കാട്ടി, മുഖ്യമന്ത്രിയെ മുന്നില്‍ വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോൺഗ്രസിനില്ലെന്നും കൂട്ടായനേതൃത്വം തെരഞ്ഞെടുപ്പിനെ നയിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. പ്രതിപക്ഷനേതാവിന്‍റെയും കെപിസിസി പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക.
എന്നാൽ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടേയും അഭിപ്രായത്തിന്‍റെ കൂടി അടിസ്ഥാനത്തിലാകും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഇതു തന്നെയായിരുന്നു രീതി. കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പ് നയിക്കുക. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നിയമസഭാതെരെഞ്ഞടുപ്പില്‍ കോൺഗ്രസിനെ ആര് നയിക്കുമെന്ന വിഷയത്തില്‍ നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ ബെന്നിബെഹ്നാൻ തുടങ്ങിയ നേതാക്കളടക്കം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരനും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി
കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാലിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് വിഷയത്തില്‍ കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഐക്യമുന്നണിയെ നയിക്കുന്നത് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ നേതൃത്യത്തില്‍ മുന്നോട്ട് പോകും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയുമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. യുഡിഎഫില്‍ ഇപ്പോള്‍ നേതൃത്വത്തെച്ചൊല്ലി തര്‍ക്കമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാനും വ്യക്തമാക്കി.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?; മനസ് തുറന്ന് കെസി വേണുഗോപാല്‍