'കേരളത്തിന് ഒന്നും കൊടുക്കാതിരിക്കാനുള്ള ചുമതലയാണോ വി മുരളീധരന്?' വിമർശിച്ച് കെ എൻ ബാലഗോപാൽ
കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ കേരളത്തിന് കൊടുക്കരുത്, കേരളത്തിന് കിട്ടാൻ പാടില്ല എന്ന് തീരുമാനമെടുക്കാനും അതിനെ സഹായിക്കാനുമാണോ വി മുരളീധരന്‍റെ ചുമതലയെന്നും ധനമന്ത്രി പരിഹസിച്ചു.
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ഒന്നും കൊടുക്കാതിരിക്കാനുള്ള ചുമതല ആണോ വി മുരളീധരനുള്ളതെന്നും അങ്ങനെയൊരു വകുപ്പ് കൊടുത്തിട്ടുണ്ടോയെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു. കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ കേരളത്തിന് കൊടുക്കരുത്, കേരളത്തിന് കിട്ടാൻ പാടില്ല എന്ന് തീരുമാനമെടുക്കാനും അതിനെ സഹായിക്കാനുമാണോ വി മുരളീധരന്‍റെ ചുമതലയെന്നും ധനമന്ത്രി പരിഹസിച്ചു. എന്തിനാണ് തർക്കം ഉണ്ടാക്കുന്നതെന്ന് ചോദിച്ച മന്ത്രി, തടസവാദം ഉണ്ടാക്കുന്നതല്ല രാഷ്ട്രീയമെന്നും വ്യക്തമാക്കി.
ലോക കേരള സഭ വിവാദത്തിലും ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വാർത്ത വസ്തുത വിരുദ്ധമാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. ലോക കേരള സഭ കേരളീയ പ്രതിനിധ്യം ഉറപ്പാക്കുന്നതാണ്. മുൻ വർഷങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങളിലാണ് നടപ്പാക്കുന്നത്. പണം പിരിച്ചതിനെ കുറിച്ച് അറിയില്ലെന്നും ഇത് ഔദ്യോഗികമായ കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നോർക്കയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്ത വന്നതിന് പിന്നാലെ വിവാദം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നു. മുഖ്യമന്ത്രി പോകരുതെന്ന് പ്രതിപക്ഷം പറയുന്നതിൽ അർത്ഥമില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ നോർക്ക ന്യായീകരിച്ചു. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചത്. പണമില്ലാത്തവർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരേണ്ടെന്ന രീതി കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ്, ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമാണ് പിരിവ്. ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമാണ് ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഢംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.