'പറഞ്ഞതിൽ എന്താണ് തെറ്റ്'; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിലുറച്ച് സുധാകരൻ, ഷാനിമോൾക്ക് വിമർശനം
താൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് സുധാകരൻ ചോദിച്ചു. ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നതിൽ എന്താണ് തെറ്റ് എന്നും സുധാകരൻ ചോദിച്ചു.
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി കോൺഗ്രസ് എംപി കെ സുധാകരൻ. താൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് സുധാകരൻ ചോദിച്ചു. ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നതിൽ എന്താണ് തെറ്റ് എന്നും സുധാകരൻ ചോദിച്ചു.
ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വരെ എന്നാണ് സുധാകരൻ ഇന്നലെ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തുടർന്ന്, പരാമർശത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാനി മോൾ ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു. അത്തരം പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.
സിപിഎമ്മിൽ ഇല്ലാത്ത പ്രശ്‌നം കോൺഗ്രസിന് എന്തിനാണ് എന്ന് ഇന്ന് കെ സുധാകരൻ പ്രതികരിച്ചു. ഷാനിമോൾ ഉസ്‌മാന് എന്താണ് ഇതിൽ ഇത്ര വിഷമം. കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രസ്താവന്നപ്പോൾ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറയുമ്പോൾ വന്നതിൽ സംശയിക്കുന്നു. കെപിസിസി നേത്യത്വം ഇക്കാര്യം പരിശോധിക്കണം. സിപിഎം നേതാക്കൾ പ്രതികരിച്ചിട്ടില്ല. ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട് എന്നും സുധാകരൻ പറഞ്ഞു.
അതേസമയം, കെ സുധാകരനെ രാഹുൽ ഗാന്ധി വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് മൂന്നു മണിക്കാണ് കൂടിക്കാഴ്ച.