സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു
ദില്ലി: കൊവിഡ് ബാധിതനായി മഥുര ജയിലാശുപത്രിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് മികച്ച ചികിത്സലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എംപിയടക്കമുള്ളവർ രംഗത്ത്. കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുധാകരൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു.
നീതി നിഷേധത്തിന് ബലിയാടാവാൻ സിദ്ദീഖ് കാപ്പനെ ഇനിയും വിട്ടുകൊടുക്കാനാവില്ലെന്നും മുനവറലി തങ്ങൾ പറഞ്ഞു. സിദ്ദീഖ് കാപ്പൻ ആശുപത്രിയിൽ നേരിടുന്നത് ക്രൂരമായ പീഡനമാണ്. ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമായി കാപ്പൻ മാറിയെന്നും മുനവറലി അഭിപ്രായപ്പെട്ടു.
നേരത്തെ ജയിലാശുപത്രിയിൽ കാപ്പൻ നരകജീവിതമാണ് നേരിടുന്നതെന്ന ഭാര്യയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം ചർച്ചയായത്. ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണെന്നും നാലു ദിവസമായി കാപ്പൻ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഭാര്യ റെയ്ഹാന വ്യക്തമാക്കിയിരുന്നു. കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും റെയ്ഹാന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കാപ്പന്‍റെ മോചനത്തിന് വേണ്ടി ഇത് വരെ ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നും മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഹാഥ്റസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ പോപ്പുലർ ഫ്രണ്ടുമായി ബന്ധമാരോപിക്കപ്പെട്ട്, യുഎപിഎ ചുമത്തിയാണ് നേരത്തെ കാപ്പനെ അറസ്റ്റ് ചെയ്യത്. ജയിലിൽ വച്ചായിരുന്നു കാപ്പന് കൊവിഡ് പിടിപെട്ടത്.
