മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാൻ പോകുന്നുവെന്നും കെപിസിസി പ്രസിഡണ്ട്

അഹമ്മദാബാദ്: വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. കേസ് തേച്ച് മായ്ച്ച് കളയാൻ കഴിയില്ല. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാൻ പോകുന്നുവെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കും എന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ. എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിൻറെ പരിധിയിൽ വരും എന്ന് ഇഡി വിലയിരുത്തിയെന്നാണ് സൂചന. അതേസമയം ഇഡിയെ വിശ്വാസമില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇഡി കള്ളക്കളി നടത്തും. സ്വർണ്ണക്കടത്ത് കേസിൽ എന്താണ് സംഭവിച്ചതെന്നും ചെന്നിത്തല ചോദിച്ചു. 

മാസപ്പടിക്കേസിലെ SFIOയുടെ തുടർനടപടികൾ തടയണമെന്ന CMRL ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ് എഫ് ഐ ഒയ്ക്കും കേന്ദ്രകമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സി എം ആർ എല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് CMRL ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും SFIO അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. SFIO അന്വേഷണത്തിനെതിരെ CMRL നേരത്തെ നല്‍കിയ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.