എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ പറഞ്ഞു.
കണ്ണൂർ: രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. അതേസമയം, മറ്റു കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്.
രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോവണമെന്നും മുഖപത്രത്തിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന
യുവതിയുടെ ബലാത്സംഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന് മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ തന്നെ എംഎൽഎ തുടരുന്നുണ്ട് എന്നതാണ് റിപ്പോർട്ട്. അതേസമയം, എംഎൽഎയുടെ ഒൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം. താമസസ്ഥലത്തു നിന്നുമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത്.



