ഇടഞ്ഞുനില്‍ക്കുന്ന എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനായി സുധാകരൻ; ശക്തി തെളിയിക്കാനൊരുങ്ങി ഗ്രൂപ്പുകൾ
ഇതിന് മുന്നോടിയായി കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. അതേസമയം, ജില്ലാ അടിസ്ഥാനങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍.
തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ച കെപിസിസി നേതൃത്വം തുടരും. കേരളത്തിലെ പരാതികള്‍ ഹൈക്കമാന്‍റിന് മുന്നില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് മുന്നോടിയായി കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. അതേസമയം, ജില്ലാ അടിസ്ഥാനങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍.
രമേശ് ചെന്നിത്തലയും എംഎം ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ സുധാകരന്‍ വിഡി സതീശനോട് വിശദമാക്കും. കെപിസിസി പ്രസിഡന്‍റിനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. ഒന്നിച്ചുനിന്ന് എതിര്‍ക്കാനും ഹൈക്കമാന്‍റിനു മുന്നില്‍ പരാതിയുമായി പോയാലും കെപിസിസിക്കാണ് തലവേദന. അധ്യക്ഷനെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ സമവായത്തിനുള്ള എല്ലാ സാധ്യതകളുമാണ് കെ സുധാകരന്‍ നടത്തുന്നത്. തുടര്‍ചര്‍ച്ചകള്‍ക്കും ഇടം ഒരുക്കിയാണ് ആദ്യ കൂടിക്കാഴ്ച ഇന്നലെ അവസാനിച്ചത്. എന്നാല്‍ കേരളത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചനയാണ് രമേശും ഹസനും നല്‍കിയത്. പരാതികളില്‍ ഹൈക്കമാന്‍റ് തീരുമാനം എടുക്കട്ടെയെന്ന പ്രതികരണവും. പരാതികള്‍ക്ക് ആധാരമായ, പുനസംഘടിപ്പിച്ച ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്മാരെ ഇനി മാറ്റില്ല. വരിനാിരിക്കുന്ന ഡിസിസി മണ്ഡലം തലങ്ങളിലെ പുനസംഘടനയില്‍ വിശാലമായ ചര്‍ച്ചകളും ഗ്രൂപ്പ് പ്രാതിനിധ്യവും ഉണ്ടാവുമെന്ന ഉറപ്പാണ് കെ സുധാകരന് മുന്നോട്ടുവെക്കാനുള്ളത്.
'ചർച്ച നടന്നത് മഴ പെയ്യാത്തതിനെക്കുറിച്ച്, അൽപം സംഘടനാ കാര്യവും ചർച്ച ചെയ്തു'; പരിഹാസവുമായി എംഎം ഹസൻ
എന്നാല്‍ ഗ്രൂപ്പ് നേതൃത്വങ്ങളെ തൃപ്തിപ്പെടുത്താനുള്ള ചര്‍ച്ചകളോട് സതീശന്‍ വഴങ്ങുമോ എന്നതാണ് സംശയം. ഇക്കാരണത്താലാണ് സംസ്ഥാനവ്യാപകമായി ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ച് ശക്തികാട്ടാന്‍ എ,ഐ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്.
കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല; അതൃപ്തി പരസ്യമാക്കി ചെന്നിത്തല