ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ എൻ ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപര മതനിന്ദയാണെന്നും കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പിന്തുണക്കുകയും ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് സ്പീക്കർ എഎൻ ഷംസീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ എൻ ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്. സംസ്ഥാനത്ത് മുസ്ലിം ഏകീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമം. സംസ്ഥാനത്ത് പൊലീസ് പിഎഫ്ഐ കേന്ദ്രങ്ങൾ സംരക്ഷിക്കുകയാണ്. പിഎഫ്ഐയുടെ ഗ്രീൻ വാലി അടപ്പിക്കാൻ എൻഐഎ വരേണ്ടി വന്നു. സിപിഎം നിരോധിക്കപ്പെട്ട പിഎഫ്ഐയിൽ നിന്നുള്ള ആളുകളെ ഡിവൈഎഫ്ഐയിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദം, സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം

അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പറഞ്ഞാൽ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം. ഖുർ ആനെ വിമർശിക്കാൻ ഷംസീർ തയ്യാറാകുമോ? സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത്? വിശ്വാസത്തെ കുറിച്ച് പറയാൻ എകെ ബാലന് എന്താണ് അവകാശം? കോൺഗ്രസ് നേതാക്കളുടെ മൗനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഭയന്നിട്ടാണോ? വർഗീയ വാദികളുടെ വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണോ യുഡിഎഫ് നേതാക്കൾക്ക്? കെ മുരളീധരൻ അടക്കമുള്ള വരുടെ മൗനം ദുരൂഹമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Read More: സ്പീക്കർ എഎൻ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര പൂജ; നടത്തിയത് അസുരമംഗലം കരയോഗം പ്രസിഡന്റ്

ഇത്തരം സന്ദർഭങ്ങളിൽ ആളുകളുടെ ഉള്ളിലിരിപ്പ് വ്യക്തമാകും. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളത്തിലെ ഹിന്ദു സമൂഹം. നിയമസഭയ്ക്ക് പുറത്ത് ഷംസീറിനെതിരെ സമരം ചെയ്യുമെന്നും കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ ഒന്നിനും കൊള്ളാത്തവരാണെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കളുടെ വിഷയമാണ് എൻഎസ്എസ് ഉയർത്തുന്നതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയിൽ ബിജെപിയും അണിചേരുമെന്ന് വ്യക്തമാക്കി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്