ഇത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. നോവലിൽ വർഗീയപരാമർശം ഉണ്ടെന്നും, ഇത് പ്രസിദ്ധീകരിച്ചവർ തന്നെ പിൻവലിച്ചതാണെന്നും കെ സുരേന്ദ്രൻ പറയുന്നു.
തൃശ്ശൂർ: തെരഞ്ഞെടുപ്പ് കാലത്ത് 'മീശ' നോവൽ വിവാദം വീണ്ടും കത്തിക്കാൻ ബിജെപി. എസ് ഹരീഷിന്‍റെ മീശ നോവലിലെ ചില പരാമർശങ്ങളുടെ പേരിൽ ബിജെപി ഉൾപ്പടെയുള്ള പാർട്ടികളും തീവ്രഹിന്ദുസംഘടനകളും എതിർപ്പ് അറിയിക്കുകയും വലിയ വിവാദമുയർത്തുകയും ചെയ്തിരുന്നതാണ്. നോവലിന് കേരളസാഹിത്യഅക്കാദമി പുരസ്കാരം നൽകുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്.
'മീശ'യ്ക്ക് അവാർഡ് നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയൻ സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു. ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു.
നോവലിൽ വർഗീയപരാമർശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവർ തന്നെ അത് പിൻവലിച്ചതാണെന്നും കെ സുരേന്ദ്രൻ പറയുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവൽ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. എന്നാൽ ഈ പരാമർശങ്ങളുടെ പേരിൽ വലിയ വിവാദമുയർന്നതിനെത്തുടർന്ന് നോവലിന്‍റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിർത്തി. ഒടുവിൽ ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.