തിരുവനന്തപുരം വിമാനത്താവളം; കടകംപള്ളിക്ക് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയെന്ന് കെ സുരേന്ദ്രൻ
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചവരാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തിൽ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നതെന്ന് കെ സുരേന്ദ്രന്‍.
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് കടകംപള്ളി ആരോപണം ഉന്നയിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചവരാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തിൽ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നത്. കേന്ദ്രസർക്കാരിൻന്‍റെറ കരാറുകളെല്ലാം സുതാര്യമാണ്. സംസ്ഥാന സർക്കാരിനെ പോലെ പിഡബ്ല്യുസിക്കും കെപിഎംജിക്കും ഊരാളുങ്കലിനുമൊന്നും വഴിവിട്ട സഹായം ചെയ്യലല്ല കേന്ദ്രത്തിന്‍റെ രീതി. വിദേശകുത്തകകളെ എല്ലാകാര്യവും ഏൽപ്പിക്കുന്ന പിണറായി സർക്കാർ ഇന്ത്യൻ കമ്പനിയായതുകൊണ്ടാണോ അദാനിയെ എതിർക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടത്തിപ്പിൽ വിദേശ സന്നദ്ധസംഘടനകൾ മുതൽ മുടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചോയെന്ന് സംസ്ഥാനം വ്യക്തമാക്കണം. സർക്കാർ എം.ഒ.യു പുറത്തുവിടാത്തത് ദുരൂഹമാണ്. സംസ്ഥാന സർക്കാരിന്‍റെ പ്രൊജക്ടിൽ അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാർ കമ്മീഷൻ വാങ്ങിയെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.