നിയമസഭാ കൈയ്യാങ്കളി കേസ്; മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം
2015ൽ ആണ് ബാർ കോഴ വിവാദത്തിൽപെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എല്ലാ പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്തു. 6 ഇടത് നേതാക്കളാണ് കേസിലെ പ്രതികൾ. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം. കേസിലെ മറ്റ് നാല് പ്രതികൾ നേരത്തേ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു.
കേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അടുത്ത മാസം മൂന്നിന് കേസ് പരിഗണിക്കും. 11 വരെ വിടുതൽ ഹർജി നൽകാൻ കോടതി സമയം അനുവദിച്ചു.
നിയമസഭാ കയ്യാങ്കളി കേസില്‍ തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ ആണ് ബാർ കോഴ വിവാദത്തിൽപെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.