കെ ടി ജലീല്‍ ഇഡി ഓഫീസില്‍; കുഞ്ഞാലിക്കുട്ടിക്ക് എതിരെ തെളിവ് നല്‍കാനെന്ന് സൂചന
കുഞ്ഞാലിക്കുട്ടിക്ക് എതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇഡി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‍സ്‍മെന്‍റ് ഓഫീസില്‍ ഹാജരായത്.
കൊച്ചി: മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവ് നൽകാൻ മുൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഹാജരായി. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.
മലപ്പുറം എ ആർ നഗർ ബാങ്കിലെ കളളപ്പണ നിക്ഷേപത്തിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ചില തെളിവുകൾ സമർപ്പിക്കാനാണ് ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ എത്തിയതെന്നാണ് വിവരം.
എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.