'ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി': കടകംപള്ളി
"സീത മോശക്കാരിയായിട്ടാണോ കാട്ടിലേക്ക് ഉപേക്ഷിക്കപ്പെട്ടത്, തെറ്റുകാരനായിട്ടാണോ യേശുവിനെ ക്രൂശിലേറ്റിയത്" എന്ന് കടകംപള്ളി
തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പിൽ നമ്മുടെ നാടിന്‍റെ അവസ്ഥ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്നും കടകംപള്ളി ആലപ്പുഴയിൽ പറഞ്ഞു.
"ഇത്ര കനത്ത ശിക്ഷ നൽകാൻ ഞാനടങ്ങുന്ന ഗവൺമെന്‍റ് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ എനിക്ക് ഒരു ആശ്വാസം, നല്ലത് ചെയ്താൽ നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങൾ പഠിപ്പിച്ചതോർത്താണ്. തെറ്റുകാരനായിട്ടാണോ യേശുവിനെ ക്രൂശിലേറ്റിയത്. മൂന്ന് ദിവസം കുരിശിൽ കിടന്ന് ഇഞ്ചിഞ്ചായല്ലേ മരിച്ചത്. വല്ലതും ചെയ്തിട്ടാണോ?" കടകംപള്ളി പറഞ്ഞു.
"സീത മോശക്കാരിയായിട്ടാണോ കാട്ടിലേക്ക് ഉപേക്ഷിക്കപ്പെട്ടത്. ഏതോ അലക്കുകാർ പറഞ്ഞു, രാവണന്‍റെ കൊട്ടാരത്തിൽ താമസിച്ചതല്ലേയെന്ന്. അത് കേട്ട് കാട്ടിൽ കൊണ്ട് പോയി കളഞ്ഞില്ലേ? ഞാൻ അങ്ങനെയാണ് ആശ്വസിക്കുന്നത്. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടും" കടകംപള്ളി കൂട്ടിച്ചേർത്തു.