പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

കോഴിക്കോട്: കാഫിർ സ്ക്രീഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി കോടതി. ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചതിലും പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും, ജാമ്യം നൽകണമെന്നും അപേക്ഷ. ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ ജിതിൻ നേരത്തെതന്നെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു.

ജാമ്യം നൽകിയാൽ ബാക്കി തെളിവുകളും ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. സ്ക്രീൻ ഷോട്ട് നിർമിച്ചതിലും ജിതിന് പങ്കുണ്ടെന്നും, ഇത് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വാദം. ഇത് അംഗീകരിച്ച കോടതി ജാമ്യപേക്ഷ തള്ളുകയായിരുന്നു. കേസിൽ ജിതിൻ ഭാസ്കർ അറസ്റ്റിലായിട്ട് ഒരാഴ്ചയായി. വ്യാജ രേഖചമച്ചതിനും, കലാപ ശ്രമം നടത്തിയതിനും, തെളിവ് നശിപ്പിച്ചതിനുമാണ് കേസ്. ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിലൂടെ ഫോണിലെ വിവരങ്ങൾ തിരിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനായി ഫോൺ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് നീക്കം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming