ചുവന്ന റോസാപ്പൂക്കളർപ്പിച്ച് വിട പറഞ്ഞ് സഹപാഠികൾ, കണ്ണീരടക്കി നാട്, ലിബ്നയ്ക്ക് യാത്രാമൊഴി
മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് സഹപാഠികൾ നൽകിയത്.

കൊച്ചി : കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നക്ക് യാത്രാമൊഴി. വികാര നിർഭരമായ യാത്രയയപ്പിനൊടുവിൽ തൃശ്ശൂർ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ മൃതദേഹം സംസ്കാരിച്ചു. മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് സഹപാഠികൾ നൽകിയത്.
കളിച്ചു നടന്ന എസ്എൻഡിപി സ്കൂൾ മുറ്റത്തേക്ക് അവസാനമായി ലിബ്നയെത്തിയപ്പോൾ, നനഞ്ഞ കണ്ണുകളോടെയാണ് കൂട്ടുകാർ കാണാൻ എത്തിയത്. ചുവന്ന റോസാപ്പൂക്കൾ അർപ്പിച്ചാണ് ഒപ്പമിരുന്ന് പഠിച്ച കുട്ടികൾ യാത്ര പറഞ്ഞത്. ക്ലാസ് ടീച്ചറായ ബിന്ദു ഉൾപ്പെടെ അധ്യാപകർ വിതുമ്പലടക്കി.
95 ശതമാനം പൊള്ളലേറ്റ ലിബ്ന സ്ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അവസാനമായി ഒരുനോക്ക് കാണാനാണ് അച്ഛൻ പ്രദീപൻ സംസ്കാരം ആറ് ദിവസം നീട്ടിയത്. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് സംസ്കാരം നടത്താൻ തീരുമാനിച്ചത്.
അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ലിബ്ന കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. ഇവിടെയാണ് മതകൂട്ടായ്മക്കെതിരെ അഭിപ്രായ ഭിന്നതയെ തുടർന്ന് ഡൊമിനിക് മാർട്ടിൽ ഐഇഡി സ്ഫോടനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സംഭവത്തിൽ ലിബ്നയ്ക്കും സഹോദരങ്ങൾക്കും അമ്മയക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്നയെ രക്ഷിക്കാൻ കഴിഞ്ഞില്ല.