തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്

പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.

ചെർപ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.

Chandrayaan-3 live | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്