സിൽവര്‍ ലൈൻ പദ്ധതിക്കായി വാദിച്ച് കാനം; കേന്ദ്രം ഉടക്കിയത് തുടര്‍ഭരണം കിട്ടിയ ശേഷമെന്ന് പിണറായി
നേരത്തെ കെ റെയിലിൽ സംശയങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നത്തെ വിശദീകരണയോഗത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രചാരണത്തിൽ സജീവമായത് സിപിഎം ക്യാംപിന് ആവേശമായി
തിരുവനന്തപുരം: തുടർഭരണത്തിന് ശേഷമാണ് സിൽവർലൈനിൽ കേന്ദ്ര സർക്കാർ ഉടക്ക് ന്യായം പറയുന്നതെന്ന് മുഖ്യമന്ത്രി. കേരളത്തിൽ വികസന പദ്ധതികളെ വർഗ്ഗീയ സംഘടനകൾ എതിർക്കുകയാണെന്നും അവരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സിൽവര്‍ പദ്ധതിക്കായുള്ള ഇടതുമുന്നിയുടെ വിശദീകരണ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേ സമയം മുഖ്യമന്ത്രി കല്ലിട്ടാലും പിഴുതെറിയുമെന്ന് പ്രഖ്യാപിച്ച് എതിർ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്.
പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെയാണ് സിൽവർലൈനിൽ ഫോക്കസ് ചെയ്തുള്ള പ്രചാരണം സിപിഎം ശക്തമാക്കുന്നത്. വീടുകൾ കയറി പ്രതിഷേധം തണുപ്പിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ഇതിനായുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു. നേരത്തെ കെ റെയിലിൽ സംശയങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നത്തെ വിശദീകരണയോഗത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രചാരണത്തിൽ സജീവമായത് സിപിഎം ക്യാംപിന് ആവേശമായി
ഇടത് മുന്നണിയുടെ പ്രചാരണത്തിന് ബദലായി യുഡിഎഫും കെ റെയിൽ വിരുദ്ധ ക്യാമ്പയിൻ ശക്തമാക്കുകയാണ്. മന്ത്രിമാർ വീടുകയറുമ്പോൾ സമാന്തരമായി വീട് കയറാൻ തന്നെയാണ് പ്രതിപക്ഷത്തിൻ്റേയും നീക്കം. പാർട്ടി കോൺഗ്രസ് കണക്കിലെടുത്ത് നിലവിൽ സിൽവര്‍ ലൈനിനായുള്ള കെ റെയിൽ സര്‍വേയും കല്ലിടലും നിർത്തിവെച്ചിരിക്കുകയാണ്. ഇനി കല്ലിട്ടാലും പിഴുതെറിയാനാണ് യുഡിഎഫ് തീരുമാനം